ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോട് പുഷ്പഗിരി റോഡ്, രാജഗിരി റോഡ് മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. രണ്ടാഴ്ച മുന്പ് സമാനമായ ആക്രമണം നടന്നതിന് പിന്നാലെയാണ് കാട്ടാനകൾ സംഘമായെത്തി വീണ്ടും കാർഷികവിളകൾ നശിപ്പിച്ചത്. സദാനന്ദൻ കടുപ്പിൽ, പുൽപ്പറമ്പിൽ ടോമി, സുബ്രഹ്മണ്യൻ മുരുകവിലാസം, ഷാന്റി വാക്കാതുരുത്തേൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്.
വാഴ ഉൾപ്പെടെയുള്ള വിവിധ കാർഷികവിളകൾ നശിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. രണ്ടാഴ്ച മുന്പ് മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ വനംവകുപ്പും നാട്ടുകാരും ചേർന്ന് വനത്തിലേക്ക് തുരത്തിയിരുന്നെങ്കിലും ആഴ്ചകൾക്കുശേഷം അവ വീണ്ടും ജനവാസ മേഖലയിലെത്തുകയായിരുന്നു.
ആറളം വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന വാളത്തോട് മേഖലയിൽ സോളാർ വേലിയോ ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങളോ ഇല്ലാത്തതാണ് കാട്ടാനശല്യം രൂക്ഷമാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒന്നര കിലോമീറ്റർ വരുന്ന വനാതിർത്തിയിലൂടെയാണ് ആനകൾ പതിവായി ജനവാസ മേഖലയിലേക്ക് എത്തുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരമായി പഞ്ചായത്തും വനംവകുപ്പും പ്രദേശവാസികളും ചേർന്ന ജനകീയ കമ്മിറ്റി യോഗത്തിൽ താത്കാലിക വേലി നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പത്തുദിവസം മുന്പ് പ്രദേശവാസികൾ അടിക്കാടുകൾ വെട്ടിമാറ്റി സ്ഥലം ഒരുക്കിയെങ്കിലും നിർമാണപ്രവർത്തനം ആരംഭിച്ചിട്ടില്ല.
വനംവകുപ്പിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് താത്കാലിക വേലി സ്ഥാപിക്കാനും ആവശ്യമായ റോപ്പും മറ്റ് സാമഗ്രികളും പഞ്ചായത്ത് ലഭ്യമാക്കാനുമായിരുന്നു തീരുമാനം. താത്കാലിക വേലി അടിയന്തരമായി നിർമിക്കുമെന്ന വനംവകുപ്പിന്റെ ഉറപ്പ് പാലിക്കാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്.